പോലീസിനെതിരെ ഗുരുതര ആരോപണവുമായി റിമാൻഡ് പ്രതിയുടെ പിതാവ്. കാഞ്ഞിരപ്പള്ളിയിൽ, കഴിഞ്ഞ ദിവസം സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായിരുന്ന യുവാവ് മരിച്ച സംഭവത്തിലാണ്,തന്റെ മകനെ പൊലീസ് തല്ലിക്കൊന്നതാണെന്ന് ആരോപണവുമായി, മരിച്ച പ്രതി ഷഫീഖിന്റെ പിതാവ് ഇസ്മയില്‍ രംഗത്ത് വന്നിരിക്കുന്നത്. ഷഫീഖിൻ്റെ നെറുകയില്‍ വലിയ മുറിവുണ്ടായിരുന്നുവെന്നും, അടിവയറ്റിലുള്പ്പടെ നീല നിറത്തിലുള്ള പാടുകളുണ്ടായിരുന്നുവെന്നും പിതാവ് ഇസ്മായിൽ പറഞ്ഞു.വട്ടകപ്പാറയ്ക്ക് സമീപത്തെ വീട്ടില്‍ നിന്നാണ് ഷഫീഖിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്, പിടിച്ചു കൊണ്ട് പോയ സമയത്തും, അതിന് ശേഷവും ബന്ധുക്കളെയോ സുഹൃത്തുക്കളെയോ അറിയിച്ചില്ലെന്ന് ഇസ്മായില്‍ പറഞ്ഞു.
കാഞ്ഞിരപ്പള്ളി പൊലീസിനോട് ചോദിച്ചെങ്കിലും കൃത്യമായ മറുപടി കിട്ടിയില്ല. ഏത് കേസിനാണെന്ന് പോലും അറിയാതെയാണ് കൊണ്ടുപോയത്. ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയതും വൈകിയാണെന്നും പിതാവ് പറഞ്ഞു.
വിവരം അറിഞ്ഞ് കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോള്‍ മകന് ഇട്ടിരിക്കുന്ന പാന്റും ഷര്‍ട്ടുമല്ല ദേഹത്തുണ്ടായിരുന്നതെന്നും പിതാവ് ഇസ്മായിൽ പറഞ്ഞു. അങ്ങനെ സംഭവിക്കണമെന്ന് പൊലീസിന് ഉദ്ദേശമുണ്ടായിരുന്നു. അതുകൊണ്ടാണ് എറണാകുളത്ത് നിന്ന് കൊണ്ടുവന്നത് പോലും അറിയിക്കാതിരുന്നത് – ഇസ്മായില്‍ പറഞ്ഞു. ആളെ തിരിച്ചറിയാനാകാത്ത വിധത്തില്‍ ഷഫീഖിന്റെ മുഖത്ത് പൊലീസ് മര്‍ദ്ദിച്ചുവെന്ന് സഹോദരനും ആരോപിച്ചു. യുവാവിൻ്റെ മരണം മാധ്യമങ്ങൾ ഏറ്റെടുത്തതോടെ പോലീസും പ്രതിരോധത്തിലായിരിക്കുകയാണ്.