തിരുവനന്തപുരം: സംസ്ഥാനത്തെ സകൂളുകൾ തുറക്കുന്നതിനെപ്പറ്റി തീരുമാനമെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റ്റെ അധ്യക്ഷതയിൽ യോഗം ചേരും. ഡിസംബർ 17 ന് തിരുവനന്തപുരത്താണ് യോഗം വിളിച്ചിരിക്കുന്നത്. പൊതു പരീക്ഷയുള്ള പത്ത്, പന്ത്രണ്ട് ക്ലാസുകൾ ജനുവരിയിൽ തുറക്കാനാകുമോ എന്നായിരിക്കും യോഗത്തിൽ പരിശോധിക്കുക. സംസ്ഥാനത്തെ കോവിഡ് വ്യാപനം വിലയിരുത്തിയതിനുശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകൂ.
അതേസമയം സംസ്ഥാനത്തെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ അധ്യാപകരോട് ഡിസംബർ 17 മുതൽ സ്കൂളിലെത്താൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. 50 ശതമാനം അധ്യാപകർ ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലെത്താനാണ് നിർദ്ദേശം. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷമുള്ള കോവിഡ് സാഹചര്യം കൂടി കണക്കിലെടുക്കും.
ലോക്ക്ഡൗണിനെ തുടര്‍ന്ന് രാജ്യത്ത് അടച്ചിട്ട സ്കൂളുകള്‍ ഒക്ടോബര്‍ 15 മുതല്‍ തുറക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. പ്രവര്‍ത്തി സമയങ്ങളില്‍ മുഴുവന്‍ വൈദ്യ സഹായം ലഭ്യമാക്കണം, വിദ്യാര്‍ത്ഥികള്‍ക്ക് ഉച്ചഭക്ഷണം നല്‍കണം, ഹാജരിന്റ്റെ കാര്യത്തില്‍ കടുംപിടിത്തം പാടില്ല എന്നീ നിർദ്ദേശങ്ങളും കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ട്.