
കഴിഞ്ഞ നാല് വർഷം കൊണ്ട് കേരളത്തിൽ നടപ്പിലായ സർക്കാരിന്റെ എല്ലാ പദ്ധതികളും പിണറായിക്കും കുടുംബത്തിനും പണം ഉണ്ടാക്കാനുള്ള ഉപാധിയായിരുന്നുവെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ദേശവിരുദ്ധശക്തികൾക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക എന്ന ആവശ്യം ഉന്നയിച്ച് ബി ജെ പി നടത്തിയ സമരശൃംഖല സെക്രട്ടറിയേറ്റിന് മുമ്പിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘സ്മാർട്ട്സിറ്റിയുടെ പ്രത്യേക സാമ്പത്തിക മേഖലയാക്കി കണക്കാക്കിയിരുന്ന ഭൂമി സ്വകാര്യ വ്യക്തികൾക്ക് മറിച്ചുകൊടുക്കാനുള്ള ഗൂഢാലോചന പിണറായി വിജയനും ശിവശങ്കറും നടത്തിയെന്ന വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. കെ-ഫോൺ പദ്ധതിയിലും ലൈഫിന് സമാനമായ അഴിമതി നടന്നു. കേരള ക്രിക്കറ്റ് അസോസിയേഷനിൽ ശതകോടികളുടെ അഴിമതി നടത്തി. അതിന്റെ ഒരു ഭാഗം സർക്കാരിലേക്കും പാർട്ടി നേതാക്കളിലേക്കും പോയിരിക്കുകയാണ്. ലൈഫ് അഴിമതിയിലെ അഞ്ച് ഫോണുകളെപ്പറ്റിയാണ് ഇപ്പോൾ എല്ലാവരും ചർച്ച ചെയ്യുന്നത്. അതിൽ രണ്ട് ഫോണുകൾ സർക്കാർ ഉദ്യോഗസ്ഥർക്കാണ് കിട്ടിയത് എന്ന് തെളിഞ്ഞു. ബാക്കിയുള്ള ഒരു ഫോൺ എവിടെപ്പോയെന്ന് അറിയാൻ ക്ലിഫ് ഹൗസിലേക്ക് പോയാൽ മതി’- സുരേന്ദ്രൻ പറഞ്ഞു.
‘അന്വേഷണം തന്റെ നേരെയാണെന്ന് മനസിലായതോടെ കരിനിയമങ്ങളും കള്ളക്കള്ളിയും ഗൂഢാലോചനയും കൊണ്ട് പ്രതിഷേധത്തെ അടിച്ചമർത്താനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രിക്ക് സംസ്ഥാനത്തിനകത്തും പുറത്തും വിദേശത്തുമുള്ള ആസ്തിയെ കുറിച്ച് വിശദമായ അന്വേഷണം വേണം. കോടിയേരിയുടേയും മക്കളുടേയും അനധികൃത സ്വത്തുവകകളെക്കുറിച്ചും അന്വേഷിക്കണം. ലാലുവിനെ പോലും കടത്തിവെട്ടി ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാരനായി പിണറായി മാറി. വൈ.എസ്.ആറിനേക്കാളും കരുണാനിധിയേക്കാളും വലിയ സമ്പന്നനാണ് കേരള മുഖ്യമന്ത്രി. വ്യവസായ പൊലീസിനെ ഇറക്കി സെക്രട്ടറിയേറ്റ് അടച്ചുപൂട്ടിയാലൊന്നും ജനകീയ പ്രതിഷേധങ്ങളിൽ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാവില്ല. സി പി എമ്മിന്റെ കേന്ദ്രനേതൃത്വത്തിനും സീതാറാം യെച്ചൂരിക്കും പിണറായിയെ ചോദ്യം ചെയ്യാനുള്ള ആർജവം ഇല്ല. എല്ലാ സത്യങ്ങളും വെളിച്ചത്ത് കൊണ്ടുവരും വരെ ബി.ജെ.പിയുടെ സമരം തുടരും’ -സുരേന്ദ്രൻ വ്യക്തമാക്കി.
ഒ രാജഗോപാൽ എം എൽ എ, ജില്ലാ പ്രസിഡന്റ് വി വി രാജേഷ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി രമ, സംസ്ഥാന സെക്രട്ടറിമാരായ സി ശിവൻകുട്ടി, എസ് സുരേഷ് എന്നിവർ സംസാരിച്ചു.