
സംസ്ഥാന വ്യാപകമായി ബിലീവേഴ്സ് ചർച്ചിന്റെ സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധനയിൽ കണക്കിൽപ്പെടാത്ത അഞ്ച് കോടി രൂപ പിടിച്ചെടുത്തു. നൂറ് കോടി രൂപയുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച പരിശോധന ഇപ്പോഴും തുടരുകയാണ്. തിരുവല്ലയിലെ സഭ ആസ്ഥാനത്ത് നിന്ന് കണക്കിൽപ്പെടാത്തതെന്ന് കരുതുന്ന അരക്കോടിയലധികം രൂപ ഇന്നലെ പിടിച്ചെടുത്തിരുന്നു. തിരുവല്ലയിലെ ആസ്ഥാനത്തെ വാഹനത്തിന്റെ ഡിക്കിയിൽ നിന്നാണ് 57 ലക്ഷം രൂപ പിടിച്ചെടുത്തത്.വിദേശത്ത് നിന്ന് വന്ന ഫണ്ട് ബിലീവേഴ്സ് ചർച്ച് അധികൃതർ വ്യാപകമായി വകമാറ്റി ചിലവഴിച്ചെന്നും ആദായ നികുതി വകുപ്പ് അധികൃതർ പറയുന്നത്. സഭയുടെ ഉടമസ്ഥതയിലുളള സ്കൂളുകൾ, കോളേജുകൾ, ട്രസ്റ്റുകളുടെ ഓഫീസുകൾ എന്നിവിടങ്ങളിലും ബിഷപ്പ് കെ പി യോഹന്നാന്റെ വീട്ടിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിവരുന്നത് .പരിശോധന നടത്തിയ സ്ഥാപനങ്ങളിൽ നിന്നും അനധികൃത സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച വിവിധ രേഖകൾ കണ്ടെടുത്തിട്ടുണ്ട്. വിദേശത്ത് നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചതിൽ സ്ഥാപനം സമർപ്പിച്ച കണക്കുകളിൽ വൈരുദ്ധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് പരിശോധന നടക്കുന്നത്.കേരളത്തിലെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർക്ക് പുറമെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുളള ഉദ്യോഗസ്ഥരും പരിശോധന സംഘത്തിലുണ്ട്. സാമ്പത്തിക സഹായം സ്വീകരിക്കുന്നതിൽ നടപടിക്രമങ്ങൾ പാലിക്കാത്തതിനെ തുടർന്ന് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരിൽ ഒരാളുടെ ബാങ്ക് അക്കൗണ്ടുകൾ കുറച്ച് ദിവസം മുമ്പ് മരവിപ്പിച്ചിരുന്നു.