
തെരഞ്ഞെടുപ്പ് അടുത്തുനിൽക്കെ സോളാർ കേസ് വീണ്ടും പൊടിതട്ടിയെടുക്കാനാണ് സംസ്ഥാന സർക്കാർ ആലോചന. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി കേസ് ശക്തിപ്പെടുത്താനും തീരുമാനമുണ്ട്. തങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാന സർക്കാരിന് മുന്നിലുളള ഏക വഴി പ്രതിപക്ഷ നേതാക്കൾക്ക് എതിരെയുളള കേസുകളിൽ അന്വേഷണം വേഗത്തിലാക്കുക എന്നത് മാത്രമാണ്.പരാതിക്കാരിയുടെ മൊഴിയെടുപ്പും തെളിവെടുപ്പും പൂർത്തിയാക്കിയ അന്വേഷണസംഘം മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നതായും സൂചനയുണ്ട്. 2012 സെപ്തംബർ 29ന് കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വച്ച് പരാതിക്കാരിയെ അനിൽകുമാർ പീഡിപ്പിച്ചെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന തെളിവെടുപ്പിൽ പീഡനം നടന്നെന്ന് പറയപ്പെടുന്ന മുറിയടക്കം പരാതിക്കാരി കാണിച്ച് നൽകി. എന്നാൽ മൊഴിയിലും തെളിവിലും ഇനിയും ഒട്ടേറെ കാര്യങ്ങൾ ബോദ്ധ്യപ്പെടാനുണ്ടെന്നാണ് പൊലീസ് വിശദീകരണം.പീഡനം നടന്നെന്ന് പറയുന്ന മുറിയിൽ അന്നേ ദിവസം അനിൽകുമാർ താമസിച്ചിരുന്നോയെന്ന് അന്വേഷിച്ചെങ്കിലും ഹോട്ടലിൽ നിന്ന് രേഖകൾ ലഭിച്ചിട്ടില്ല. അത്തരം തെളിവുകൾ ഉറപ്പിച്ചാൽ മാത്രമേ കടുത്ത നടപടിയിലേക്ക് പൊലീസിന് നീങ്ങാനാവൂ. മലപ്പുറം, ഇടുക്കി എന്നിവിടങ്ങളിലെ ടൂറിസം പദ്ധതികളുടെ കാര്യം പറയാൻ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിച്ചെന്നാണ് മൊഴി. എന്നാൽ ആ പദ്ധതികൾക്ക് മന്ത്രിയുമായി നേരിട്ട് ബന്ധമില്ലെന്നത് പ്രധാന പൊരുത്തക്കേട്.