
കാൺപൂർ∙ പെണ്‍കുട്ടിയുടെ കരള്‍ ഭക്ഷിച്ചാല്‍ കുട്ടികളുണ്ടാകുമെന്ന വിശ്വാസത്തില്‍ ഏഴുവയസ്സുകാരിയെ തട്ടികൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തി. കരളും മറ്റ് ആന്തരിക അവയവങ്ങളും ചൂഴ്ന്നെടുത്താണ് പെൺകുട്ടിയെകൊലപ്പെടുത്തിയത്.
ഉത്തർപ്രദേശ് കാണ്‍പൂരിൽ ഭദ്രസ്ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.ദീപാവലി ദിവസം വൈകിട്ട് വീടിനു സമീപം കളിച്ചുകൊണ്ടു നിൽക്കുന്നതിനിടയിലാണ് കുട്ടിയെ കാണാതായത്.തുടർന്നുള്ള അന്വേഷണത്തിൽ ഞായറാഴ്ച രാവിലെ സമീപത്തെ കാടിനടുത്തുനിന്നും പെണ്‍കുട്ടിയുടെ മൃതദേഹം ആന്തരാവവയവങ്ങൾ ഇല്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു.കൊലപാതകത്തിനു മുൻപ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതായും പൊലീസ് കണ്ടെത്തി. നാലുപേരെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റു ചെയ്തു . പെൺകുട്ടിയുടെ അയൽവാസികളായി അങ്കുൽ, ബീരാൻ എന്നിവരെ സംശയത്തെ തുടർന്ന് കസ്റ്റഡിയിൽ എടുത്തു. തുടർന്നു നടന്ന ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റസമ്മതം നടത്തി.
വർഷങ്ങളായി കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് കരൾ ഭക്ഷിച്ചാൽ കുഞ്ഞുങ്ങൾ ഉണ്ടാകുമെന്ന അന്ധവിശ്വാസമാണ് ഇത്തരം ഒരു ഹീനപ്രവർത്തിയിലേക്ക് നയിച്ചതെന്നാണ് വിവരം.കരൾ ലഭിക്കാനായി രണ്ടംഘ സംഘത്തിന് ഇവർ ആയിരം രൂപ ക്വട്ടേഷൻ നൽകിയെന്നാണ് വിവരം. കരൾ ലഭിച്ചശേഷം രഹസ്യമായി ആഭിചാരക്രികയൾ നടത്താനായിരുന്നു പദ്ധതി. കൊലപാതകത്തിനു ശേഷം കരൾ ഇവർ ദമ്പതികൾക്ക് കൈമാറിയതായും പൊലീസ് അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. പെൺകുട്ടിയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നൽകുമെന്നും അറിയിച്ചു. കേസ് അതിവേഗ കോടതി പരിഗണിച്ച് കുറ്റവാളികൾക്ക് എത്രയും പെട്ടെന്ന് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.