
പാലാരിവട്ടം പാലം അഴിമതിക്കേസിൽ റിമാൻഡിൽ കഴിയുന്ന മുൻ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന് വൈദ്യ പരിശോധന നടത്താൻ കോടതി ഉത്തരവിട്ടു . മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഉത്തരവിട്ടത്. ഇബ്രാഹിംകുഞ്ഞ് ചികിത്സയിൽ കഴിയുന്ന ലേക്ക്ഷോർ ആശുപത്രിയിൽ പരിശോധന നടത്താൻ ജില്ലാ മെഡിക്കൽ ഓഫീസർക്ക് ഇത് സംബന്ധിച്ച് കോടതിനിർദേശം നൽകി.
ഇബ്രാഹിംകുഞ്ഞിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളതുകൊണ്ടുതന്നെ ആശുപത്രിയിൽ നിന്ന് മാറ്റാൻ കഴിയില്ലെന്ന് ആശുപത്രി അധികൃതർ വിജിലൻസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് വിജിലൻസ് സംഘം കോടതിയെ സമീപിച്ച് ഇബ്രാഹിംകുഞ്ഞിനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകി. ഇത് പരിഗണിച്ചാണ് കോടതി ഇബ്രാഹിംകുഞ്ഞിനെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുവാൻ നിർദ്ദേശം നൽകിയത്
ഇതിനായി പ്രത്യേകം മെഡിക്കൽ ബോർഡ് രൂപീകരിക്കണം. ഞായർ, തിങ്കർ ദിവസങ്ങളിൽ ഏതെങ്കിലും ദിവസം പരിശോധന നടത്തണമെന്നും ഇതിന്റെ റിപ്പോർട്ട് 24 ന് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.