
പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതി മുന്‍ മന്ത്രിയുടെ കോടതി നിര്‍ദേശപ്രകാരമുള്ള ആരോഗ്യ പരിശോധന റിപ്പോര്‍ട്ട് വിദഗ്ധ സംഘം ഇന്ന് തയ്യാറാക്കും.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഇബ്രാഹിംകുഞ്ഞിൻ്റെ ജാമ്യാപേക്ഷയും വിജിലന്‍സിന്റെ കസ്റ്റഡി അപേക്ഷയും കോടതി പരിഗണിക്കുക. തിങ്കളാഴ്ച്ചയോടെ റിപ്പോര്‍ട്ട് ഡിഎംഒയ്ക്ക് കൈമാറുമെന്നാണ് സൂചന.
എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് അനിതയുടെ നേതൃത്വത്തിലുള്ള ആറംഗസംഘമാണ് കഴിഞ്ഞ ദിവസം ഇബ്രാഹിം കുഞ്ഞിനെ ശാരീരിക- മാനസിക- ആരോഗ്യ പരിശോധനയ്ക്ക് വിധേയനാക്കിയത്.ജനറല്‍ മെഡിസിന്, കാര്‍ഡിയോളജി, പള്‍മണോളജി, ഓങ്കോളജി, സൈക്കോളജി വിഭാഗം ഡോക്ടര്‍മാര്‍ അടങ്ങുന്നതാണ് പാനൽ. കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയിലെത്തിയായിരുന്നു പരിശോധന നടത്തിയത്. നിലവില്‍ ഇബ്രാഹിം കുഞ്ഞിനെ മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ല എന്ന് ലേക്ക്ഷോര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ വിജിലന്‍സിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരുന്നു മെഡിക്കല്‍ സംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചതും കോടതി ഉത്തരവിട്ടതും. മാനസികനില അറിയുന്നതിനായി മെഡിക്കല്‍ സംഘം ഇബ്രാഹിംകുഞ്ഞിനോട് സംസാരിക്കുകയും അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി പരിശോധിക്കുകയും ചെയ്തു.