
കോഴിക്കോട്: ഒൻപത് കുട്ടികളിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചെലവൂര്‍ സ്വദേശിയായ പതിനൊന്ന് വയസുകാരന് മരിച്ചിരുന്നു. ഷിഗല്ല രോഗലക്ഷണമുള്ളതിനാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ കുട്ടിയുടെ മരണകാരണം ഷിഗല്ല ബാക്ടീരിയയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയുടെ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഒൻപത് കുട്ടികള്‍ക്കാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചത്. 12 വയസില്‍ താഴെ പ്രായമുള്ളവരാണ് ചികിത്സയിലുള്ളത്. നാല് മുതിര്‍ന്നവരും രോഗലക്ഷണങ്ങളോടെ ചികിത്സയിലാണ്.
വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആകാം ബാക്ടീരിയ പ്രവേശിച്ചതെന്നാണ് നിഗമനം. ഉറവിടം മനസിലാക്കാന്‍ പ്രദേശത്തെ നാല് കിണറുകളില്‍ നിന്ന് ആരോഗ്യ വകുപ്പ് വെള്ളം ശേഖരിച്ച് പരിശോധനയക്കയച്ചു. അതേസമയം ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യനില തൃപ്തികരമാണ്. ഷിഗല്ല എന്ന ബാക്ടീരിയ വരുത്തുന്ന രോഗമാണ് ഷിഗല്ല. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനയ്ക്ക് തോന്നുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.