
കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനാവിശ്യമായ തുടർപരിപാടികൾ ചർച്ച ചെയ്യാൻ കർഷക സംഘടനകൾ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് യോഗം ചേരും. ഡൽഹി- ഹരിയാന അതിർത്തിയിലെ സിംഗുവിലാണ് ചർച്ച. കേന്ദ്രസർക്കാരുമായി നാളെ നടക്കുന്ന കൂടിക്കാഴ്ചയിൽ സ്വീകരിക്കേണ്ട നിലപാടും ചർച്ച ചെയ്യും.
ഇന്നലെ ഏഴ് മണിക്കൂറിലേറെ നീണ്ട ചർച്ചയിൽ നേരിയ പുരോഗതിയുണ്ടായെങ്കിലും കാര്യമായ വഴിത്തിരിവിലേക്ക് എത്താൻ സാധിച്ചില്ല. നിയമത്തിൽ ഭേദഗതി കൊണ്ടുവരാമെന്ന കേന്ദ്രസർക്കാർ നിർദേശം ഇന്നലെ കർഷക സംഘടനകൾ തള്ളിയിരുന്നു. ഡൽഹിയുടെ കൂടുതൽ അതിർത്തി മേഖലകളിൽ പ്രതിഷേധമുയർത്താൻ കർഷക സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്. കാർഷിക നിയമങ്ങൾ പിൻവലിക്കുക തന്നെ വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷക സംഘടനകൾ.