
തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി സോളാർ കേസിലെ പ്രതി സരിത എസ്.നായർ രംഗത്ത്. യു.ഡി.എഫ് നേതാക്കൾ തൻ്റെ ദുർബലാവസ്ഥ മുതലെടുക്കുകയാണുണ്ടായതെന്ന് സരിത ആരോപിച്ചു.എന്നെ പോലെ കുറച്ച് പേർ മാത്രമാണ് ഉണ്ടായ ദുരവസ്ഥ പുറത്തു പറയാൻ തയ്യാറായിട്ടുളളത്. അങ്ങനെയുള്ള ഒരു സ്ത്രീയ്ക്ക് സംരക്ഷണമാണ് കൊടുക്കേണ്ടത്. ഇനിയൊരു പീഡനമുണ്ടാകരുതെന്ന് മുല്ലപ്പള്ളി ആ പാർട്ടിയുടെ നേതാക്കളെയാണ് പഠിപ്പിക്കേണ്ടത്. അന്ന് കോൺഗ്രസിലെ സമുന്നതരായ നേതാക്കൾ ഇടപെട്ടതു കൊണ്ടാണ് മിക്ക കാര്യങ്ങളും ഞാൻ പുറത്തുപറയാതിരുന്നതെന്നും സരിത പറഞ്ഞു.സ്ത്രീയെ ബഹുമാനിക്കുന്ന ഒരാളും മറ്റു സ്ത്രീകളെ, അവർ എത്ര മോശപ്പെട്ടവരായാലും ഇങ്ങനെ വിശേഷിപ്പിക്കില്ല. ഒരു സ്ത്രീയെ പൊക്കിക്കൊണ്ടുവന്നാൽ തീരുന്നതാണോ യു.ഡി.എഫിന്റെ ശക്തിയെന്നും അവർ ചോദിച്ചു.മുല്ലപ്പള്ളിയ്ക്കെതിരെ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. വനിതാ കമ്മിഷനും പരാതി കൊടുക്കും. അദ്ദേഹം യു.ഡി.എഫാണോ എൽ.ഡി.എഫാണോ എന്നല്ല ഞാൻ കാണുന്നത്. സുപ്രധാന പദവി അലങ്കരിക്കുന്ന ഒരാൾ ഇത്തരമൊരു പരാമർശം നടത്തരുതായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹത്തിന്റെ സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നമ്മൾ വാർത്തകളിൽ കാണുന്നതാണ്. അദ്ദേഹത്തിന് എന്തോണോ പറയാനുള്ളത് അത് കോടതിയ്ക്ക് മുമ്പിൽ പറയട്ടെയെന്നും സരിത പറഞ്ഞു.