കോഴിക്കോട്: ആർഎസ്എസ് രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളെപ്പോലെയാണു കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ മഹാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാ രജിസ്റ്റർ ചതിക്കുഴിയാണ്. ജനസംഖ്യാ രജിസ്റ്റർ തയാറാക്കിയാലെ പൗരത്വ രജിസ്റ്റർ തയാറാക്കാൻ കഴിയൂ. സെൻസസും ജനസംഖ്യ രജിസ്റ്ററും തമ്മിൽ വ്യത്യാസമുള്ളതുകൊണ്ടാണ് എൻആർസി കേരളത്തിൽ നടപ്പാക്കില്ലെന്നു പറഞ്ഞത്. ഇവിടെ ഒരു സംഘപരിവാർ ഭീഷണിയും വിലപ്പോവില്ല. വർഗീവാദികളെയും തീവ്രവാദ ശക്തികളെയും മാത്രമാണു നമ്മൾ മാറ്റി നിർത്തുന്നതെന്നും -പിണറായി പറഞ്ഞു.
ഒരു വിഭാഗത്തെ പൗരത്വത്തിൽ നിന്ന് എങ്ങനെ ഒഴിവാക്കാം എന്നതാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഒരുമയാണു നമ്മുടെ കരുത്തെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.