
തിരുവനന്തപുരം: വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് എത്തിയ യുവജന നേതാവായിരുന്നു പി.ബിജു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഡിവൈഎഫ്ഐ സംസ്ഥാന ട്രെഷറർ പി എം ജില്ലാ കമ്മറ്റി അംഗം തുടങ്ങി നിരവധി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്വാശ്രയ സമരത്തിന്റെ മുന്നണി പോരാളി ആയിരുന്നു അദ്ദേഹം. നിരവധി സമരങ്ങളിൽ പങ്കെടുത്തതിന്റെ പേരിൽ പോലീസ് മർദനം, ജയിൽവാസം എന്നിവ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
പിണറായി വിജയൻ സർക്കാരിന്റെ തുടക്കത്തിലാണ് സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ വൈസ് ചെയർമാനായത്. സൗമ്യനായ സഖാവായി ആണ് പാർട്ടിപ്രവർത്തകർ ബിജുവിനെ കണ്ടത്. തന്റെ ശാരീരിക അവശതകളെ മറികടന്ന് സമരങ്ങളിലെ തീപ്പൊരി നേതാവായിരുന്നു അദ്ദേഹം.
യുവജന ക്ഷേമ ബോർഡിൽ വൈവിധ്യമാർന്ന പരിപാടികൾ നടത്തിയും ചുരുങ്ങിയ കാലംകൊണ്ട് അദ്ദേഹം ശ്രദ്ധേ നേടി. സിപിഎമ്മിനെ സംബന്ധിച്ച് കനത്ത നഷ്ടം തന്നെയാണ് ബിജുവിന്റെ ഈ അപ്രതീക്ഷിത വേർപാട്. ചാനൽ ചർച്ചകളിലടക്കം സ്ഥിരസാന്നിധ്യമായിരുന്നു.
കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ന്യൂമോണിയ ബാധിക്കുകയും വൃക്കകൾ തകരാറിലായതിനെ തുടർന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി തലസ്ഥാനത്തെ സമര സാന്നിധ്യമായിരുന്നു.തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശിയായ ബിജു വിവാഹിതനാണ്. രണ്ട് മക്കളുണ്ട്.